Showing posts with label കുട്ടിക്കാലം. Show all posts
Showing posts with label കുട്ടിക്കാലം. Show all posts

Latest Stories


സൈക്കിള്‍, വട്ടത്തില്‍ ചവിട്ടിയാല്‍ നീളത്തിലോടുന്ന മഹായന്ത്രം... ഇന്ധനവില  റോക്കറ്റ്  പോലെ മുകളിലേക്കു കുതിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഇന്ത്യയുടെ  ഭാവി രണ്ടു സൈക്കിള്‍ ചക്ക്രങ്ങളിലാണെന്ന് പറഞ്ഞാല്‍ നിങ്ങളാരും എന്നെ സൈക്കിള്‍ചെയിന്‍  കൊണ്ടടിക്കരുത്... ഈയിടക്കു റോക്കറ്റു കുറെയെണ്ണം താഴേക്ക് വരുന്നുണ്ട്  പക്ഷെ പെട്രോള്‍ വില മാത്രം മുകളിലോട്ടു മുകളിലോട്ടു... വല്ലതും മനസിലായോ... വല്ല്യ അമേരിക്കന്‍, റഷ്യന്‍ സയന്റിസ്റ്റുകളുടെ വരെ കണക്കുകൂട്ടല്‍ പിഴക്കും പക്ഷെ ഇന്ത്യന്‍ പെട്രോള്‍ മുതലാളിമാരുടെ കണക്കുകൂട്ടലുകളൊന്നും ഒരിക്കലും പിഴക്കില്ല... അത്രതന്നെ...  പറഞ്ഞു പറഞ്ഞു ഞാനിനി അംബാനിയുടെ കഞ്ഞികുടി മുട്ടിക്കുന്നില്ല പാവം ജീവിച്ചു പോയ്ക്കോട്ടെ...

അങ്ങനെ ഒരു ദിവസം പുസ്തക സഞ്ചിയും പുറത്തിട്ടു നടരാജ് വണ്ടിയില്‍ ഏന്തിവലിഞ്ഞു സ്കൂളിലേക്ക്  പോകുമ്പോഴാണ് മാരുതി 800നെ  മെര്‍സിഡെസ് ബെന്‍സ്‌ ഓവര്‍ടേക്ക്  ചെയ്യണെപോലെ എന്നെക്കടന്നു പോയ ആ  കുന്ത്രാണ്ടത്തെ ഒന്ന് ഓടിക്കാന്‍ പഠിച്ചാല്‍ കൊള്ളാമെന്നു എനിക്കാദ്യം തോന്നിയത്...  പിന്നെ വൈകിയില്ല...  വൈകുന്നേരം വീട്ടിലെത്തിയ ഉടനെ സൈക്കിളുള്ള ഒരു കൂട്ടുകാരന്റെയടുത്തേക്കോടി...  അവന്റെ ശിഷ്യത്വം സ്വീകരിച്ചു... നല്ലവനായ കൂട്ടുകാരന്‍ അതിന്റെ സാധനസാമഗ്രികളെല്ലാം കാട്ടി ഒരു ടൂഷന്‍ ക്ലാസ്സ്‌ തന്നെയെടുത്തു... അവന്റെ വിവരണത്തില്‍ നിന്നും ബെല്ല് , ബ്രേക്ക് തുടങ്ങിയ സാധനങ്ങള്‍ സൈക്കിളില്‍  അധികപ്പറ്റാണെന്നും, സൈക്കിളിന്റെ ആത്മാവ് കുടികൊള്ളുന്നത് ടയറിനുള്ളിലെ കാറ്റിലാണെന്നും ഞാന്‍ മനസിലാക്കി...  തിയറി ക്ലാസ്സ്‌ കഴിഞ്ഞു... പ്രാക്റ്റിക്കല്‍ തുടങ്ങി...

രണ്ടുകയ്യും രണ്ടുകാലും വച്ചു ഞാനെന്തൊക്കെ ചെയ്താലാ... വളക്കണം, തിരിക്കണം, ചവിട്ടണം, പിടിക്കണം... എന്റമ്മോ... പക്ഷെ ഇതൊന്നും പഠിച്ചില്ലെങ്കിലും ഞാനാദ്യ ദിവസം തന്നെ  സൈക്കിള്‍ മറിക്കാന്‍ പഠിച്ചു... കൂട്ടുകാരന്റെ വക ഒടുക്കത്തെ ചീത്ത... ഇപ്പോഴെങ്ങാനുമാണെങ്കില്‍... ഞാനേ പോളിടെക്നിക്കില്‍  പഠിച്ചതാ യന്ത്രങ്ങളുടെ പ്രവര്‍ത്തനരീതിയൊന്നും നീ എന്നെ പഠിപ്പിക്കെണ്ടാടാ പുല്ലേ... എന്നു പറഞ്ഞനെ... പക്ഷെ കഷ്ടകാലത്തിനു അന്ന് ഞാന്‍  പത്താം ക്ലാസ്സ്‌ പോലും പഠിച്ചിരുന്നില്ലല്ലോ... എല്ലാത്തിനും ഒടുക്കം എന്റെ കുറച്ചു കമ്പനി പെയിന്റു കളഞ്ഞും പെഡലില്‍ നിന്നു കാലുതെന്നി ( പിന്നീടെന്തു സംഭവിച്ചു എന്നു ഞാന്‍ പറയില്ല.. എനിച്ചു നാണവാ... ങ്ങും )   കുറേ തവണ ഈരേഴു പതിന്നാലുലോകവും  കണ്ടും ( അപ്പോളൊക്കെ തലയ്ക്കു ചുറ്റും കിളികള്‍ക്ക് പകരം വട്ടം ചുറ്റിയിരുന്നത്   ക്രണീം... ക്രണീം... എന്ന ബെല്ലോടു കൂടിയ സൈക്കിളുകളായിരുന്നു ) ഒരുവിധം പണി പഠിച്ചു... അപ്പോഴേക്കും കാരുണ്ണ്യവാനായ എന്റെ കൂട്ടുകാരന്റെ ശകടം കട്ടപ്പുറത്തായിരുന്നു...

ഇനിയിപ്പോ സ്വന്തമായി ഒരു  സൈക്കിള്‍  വേണം... അച്ഛാ ഞാന്‍ പഠിച്ചു, കണ്ടില്ലേ... എന്നറിയിക്കാനായി കൂട്ടുകാരുടെ സൈക്കിളൊക്കെ  എടുത്തു അച്ഛന്റേം അമ്മേടേം മുന്‍പില്‍ കൂടി നെഞ്ചും വിരിച്ചു ചവിട്ടിനോക്കി... അച്ഛന്‍ മൈന്‍ഡ് ചെയ്യുന്നില്ല, അമ്മ അത്രകൂടി മൈന്‍ഡുചെയ്യുന്നില്ല ... ഒടുക്കം അവസാന ആശ്രയം എന്ന നിലയ്ക്കു പള്ളിയില്‍ പോയി ഘടാഘടിയന്‍ പ്രാര്‍ത്ഥന തുടങ്ങി... മാസങ്ങള്‍ കൊഴിഞ്ഞു പോയി ഒരു റെസ്പോണ്‍സുമില്ല... പ്രാര്‍ത്ഥനയുടെ കൂടെ തിരികത്തീരും  തുടങ്ങി... എന്നിട്ടും രക്ഷയില്ല... മൊബൈല്‍ ഫോണിന്റെ അഭാവത്തില്‍ പള്ളിയില്‍ പോയി മാതാവിനെ അടിച്ചോണ്ട് വന്നിട്ട്  അമ്മയെ ജീവനോടെ കാണണെങ്കില്‍  ഇന്ന് വൈകുന്നേരത്തിനുള്ളില്‍ എനിക്ക് ഒരു സൈക്കിള്‍ മേടിച്ചുതന്നേക്കണം എന്നും പറഞ്ഞു യേശുക്രിസ്തുവിനു കത്തെഴുതുന്ന ടിന്റുമോന്റെ ഐഡിയ  എനിക്ക് തോന്നിയതുമില്ല...

അങ്ങനയെരിക്കെ ഒരു ക്രിസ്തുമസ്  കാലത്ത്  എന്റെ പ്രാര്‍ത്ഥന ഏറ്റു, അച്ഛനു നല്ല ബുദ്ധി തോന്നി ... ഞാനുമൊരു സൈക്കിള്‍ മുതലാളിയായി... BSA  SLR , എന്നെ പോലെ മെലിഞ്ഞ സൈക്കിള്‍... എന്റെ പ്രാര്‍ത്ഥനയും  കത്തിച്ച തിരിയുടെ എണ്ണവുമെല്ലാം വച്ചു നോക്കുമ്പോ ഒരു 200CC പള്‍സറെങ്കിലും കിട്ടേണ്ടതാണ്... ആ പോട്ടേ... പത്തു ദിവസം പട്ടിണികിടന്നവനു ചക്കക്കൂട്ടാന്‍ കിട്ടിയപോലെ എനിക്കപ്പോ അതിനെ  R15 ആയിട്ടുവരെ തോന്നി... നേരേ അതും  എടുത്ത്  മെയിന്‍ റോഡിലേക്ക് ഇറങ്ങി... ആദ്യമായാണ്  മെയിന്‍ റോഡിലൂടെ സൈക്കിള്‍ ചവിട്ടുന്നത് അതും എന്റെ സ്വന്തം സൈക്കിള്‍... ആഞ്ഞു ചവിട്ടി... റോഡിലൂടെ പോകുന്നവര്‍  എല്ലാരും എന്നെ നോക്കുന്നു... നടക്കുന്നവരും വണ്ടിയില്‍  പോകുന്നവരും  എല്ലാം എന്നെ നോക്കുന്നു... ഞാന്‍ വീണ്ടും ആവേശത്തോടെ ആഞ്ഞുചവിട്ടി... ഒരു വളവുതിരിഞ്ഞു അതാ ഒരു പാണ്ടിലോറി... ഞാന്‍ ബെല്ലടിച്ചു, ലോറിക്കാരന്‍ ഹോണടിച്ചു... എന്റമ്മെ... ലോറി എന്റെ നേരെ  വരുന്നു... ബ്രേക്കെവിടെ ബെല്ലെവിടെ... ഞാന്‍ സൈക്കിള്‍ എങ്ങോട്ടോ തിരിച്ചു... ഒരുനിമിഷം....ജീവിതം തീര്‍ന്നു...

ഞാന്‍ കണ്ണ് തുറന്നു ഭാഗ്യം ഒന്നും സംഭവിച്ചില്ല... ഞാനും സൈക്കിളും റോഡരികിലെ  കാനയില്‍ സേഫ് ലാന്‍ഡ്‌ ചെയ്തിരിക്കുന്നു... അകന്നു  പോകുന്ന പാണ്ടിലോറിയിലെ   കിളി  പുറത്തേക്ക് തലയിട്ടു എന്തെക്കയോ വിളിച്ചു പറയുന്നു... മുട്ടിലെ മുറിവില്‍ നിന്നും ചോര വെള്ളത്തോടു ചേര്‍ന്നൊഴുകുന്നു...    എല്ലാം ലൈവ് ആയി കണ്ടുനിന്ന നാട്ടുകാരിലൊരാള്‍ എന്നെയും സൈക്കിളിനെയും കാനയില്‍ നിന്നു പൊക്കിയെടുത്തു... ആ കാഴ്ച കണ്ടു എന്റെ ഹ്രദയം തകര്‍ന്നു, മനസ്സുവിങ്ങി... നല്ല വട്ടത്തിലിരുന്ന മുന്നിലത്തെ ടയര്‍ ഇപ്പൊ എട്ടു ( 8 ) പോലെ... പുള്ളിതന്നെ എന്നേം സൈക്കിളിനെയും വീട്ടിലെത്തിച്ചു... അച്ഛന്റെ ചെവിയിലെന്തോ ഓതിക്കൊടുത്തിട്ടു സ്നേഹ സമ്പന്നനായ നാട്ടുകാരന്‍ പോയി... 

അമ്മയുടെ നെഞ്ചത്തടിച്ചു കരച്ചിലും അച്ഛന്റെ ചീത്തയും പേടിച്ചു ഞാന്‍ നേരെ കട്ടിലില്‍ കയറി കിടപ്പായി... ഏതായാലും അച്ഛന്‍ പിറ്റേന്നു തന്നെ  സൈക്കിള്‍ നന്നാക്കിക്കൊണ്ടുവന്നു...      എന്നിട്ടെന്റയടുത്തുവന്നു ഒരു ഉപദേശവും... മോനിനി  സൈക്കിളും കൊണ്ട്  മെയിന്‍ റോഡിലേക്കു ഇറങ്ങണ്ട  അഥവാ ഇനി ഇറങ്ങിയാല്‍ തന്നെ  റോഡിന്റെ ഇടതു വശം ചേര്‍ന്നു  വേണം  പോകാന്‍... മറക്കരുത്.... എന്റെ തലയില്‍ എന്തോ മിന്നി... ഇനി മിന്നീട്ടെന്താ കാര്യം സംഭവിക്കാനുള്ളതെല്ലാം സംഭവിച്ചില്ലേ....    





ക്രണീം: ഇതുകൊണ്ടൊന്നും ഞാന്‍ തോറ്റില്ല... ആ സൈക്കിള്‍ കൊണ്ടു ഞാനൊരു  മഹാഭാരതം തന്നെ  രചിച്ചു, ലോകപര്യടനങ്ങള്‍ നടത്തി..... ങാ.... അതൊക്കെ പിന്നെ പറയാം.... 

സ്വന്തം ലുട്ടുമോന്‍.... :)  

 

Read More ...

Latest Stories


പുതിയ കാലത്തിന്റെ  വേഗസമവാക്യങ്ങളില്‍,  അടര്‍ന്നുവീണ പൂവിതള്‍ പോലെ ഒരിക്കലും തിരികെ പിടിക്കാനാവാത്ത ചില നഷ്ടങ്ങള്‍... അവയെപ്പറ്റി ഓര്‍മിക്കുന്ന നിമിഷങ്ങളില്‍ നാമറിയാതെ തന്നെ നമ്മുടെയെല്ലാമുള്ളില്‍  ഏതു പേരിട്ടു വിളിക്കണമെന്നറിയാത്ത ഒരു കുഞ്ഞു വേദന ഉണരാറുണ്ട്...  

അച്ഛന്റെ തറവാട്ടിലെ അവധിക്കാലങ്ങള്‍ ഓര്‍കളില്‍ പച്ചപ്പുനിറക്കുന്നു... ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിനടുത്താണ്  തറവാട്...അവധിക്കാലമായാല്‍ പിന്നെ ഒരു പൂരത്തിനുള്ള ആളുകാണും... കുടുബത്തില്‍ ആണ്‍ പ്രജകളാണ് കൂടുതല്‍... അവിടയെത്തിയാല്‍ നാടു മുഴുവന്‍  ചുറ്റിയടിയാണ്  ഞങ്ങള്‍ പിള്ളേരുടെ പ്രധാന  പരുപാടി... കാണാന്‍ ഒരുപാടു കാഴ്ചകള്‍, പപ്പടം പരത്തി നിരത്തുന്ന പണ്ടാരന്‍, അമ്പലത്തിലെ സീതക്കുട്ടി ( ആനയാണ് ), യക്ഷിക്കുളത്തിലെ പേരറിയാത്ത വലിയ കറുത്ത മീന്‍ ( ഞങ്ങടെ  ചൂണ്ട  രണ്ടു തവണ പൊട്ടിച്ചു കൊണ്ടുപോയി, പിന്നെ പിടിക്കാന്‍ നോക്കിയിട്ടില്ല ), മണിക്കൂറുകള്‍ കരയില്‍ പിടിച്ചിട്ടാലും ചാവാത്ത കറൂപ്പ്‌  മീന്‍, വെളുപ്പും നീലയും ആമ്പലുകള്‍ ,   ചൂണ്ടയില്‍ കുടുങ്ങിയ നീര്‍ക്കോലി, മത്തക്കണ്ണന്‍ തവള, കലപില കൂട്ടുന്ന താറാക്കൂട്ടങ്ങള്‍ , മനുഷ്യന്റെ തലവെട്ടം കണ്ടാല്‍ ഓടിയൊളിക്കുന്ന കീരികളും കുളക്കോഴികളും, ഒറ്റക്കാലില്‍ തപസിരിക്കുന്ന കൊറ്റികള്‍ ,  ചുവന്ന നിറമുള്ള വരാല്‍ കുഞ്ഞുങ്ങള്‍ , അവയെ പിടിക്കാന്‍ ചെന്നാല്‍ ...ബ്ലക്ക്‌... എന്ന് ഒച്ചയുണ്ടാക്കി പാഞ്ഞുവരുന്ന തള്ളവരാല്‍.... അങ്ങനയങ്ങനെ കൗതുകങ്ങളുടെ പട്ടിക നീളുന്നു...
തൊടലിക്കയുടെ ചവര്‍പ്പും പുളിയും, ചന്ദ്രക്കാരന്‍ മാമ്പഴത്തിന്റെ  തേനൂറും  മധുരവും, കല്ലുപ്പിന്റെ കൂടെ  ചിനച്ച മൂവാണ്ടന്‍ മാങ്ങയുടെ മധുരം കലര്‍ന്ന പുളിയും രുചികളുടെ വേറിട്ടൊരു ലോകംതന്നെ തീര്‍ത്തിരുന്നു...  എങ്കിലും എനിക്കവിടെ ഏറ്റവും പ്രിയം നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന നെല്‍പ്പാടത്തോടായിരുന്നു... ഇളം കാറ്റില്‍ ആടിക്കളിക്കുന്ന നെല്‍ തലപ്പുകള്‍ കായലോളങ്ങളെ അനുസ്മരിപ്പിക്കുമായിരുന്നു.... കൊയ്ത്താകുമ്പോള്‍ അതൊരു സ്വര്‍ണക്കടലാകും...








നെല്‍പ്പാടത്തെ രണ്ടായി വിഭജിച്ചു ഒരു മണ്ണിട്ട റോഡ്‌... ഒരു വശം നോക്കിയാല്‍ കണ്ണ് എത്താത്തത്ര വിശാലമാണ്... ഇപ്പുറത്തിന്റെ പരപ്പ് അവസാനിക്കുന്നിടത്ത് പഴയൊരു നാലുകെട്ട് അവ്യക്തമായി കാണാമായിരുന്നു




പാടത്തിന്റെ കരയില്‍ ചെറിയൊരു അമ്പലമുണ്ട്
അതിനോട് ചേര്‍ന്ന് പാടത്തിന്റെ കോണിലായി ഒരു വിശാലമായ കുളവും... അയ്യന്‍കുഴി എന്നാണ് കുളത്തിനു പേര്, കുളത്തില്‍ കിനാവള്ളി എന്ന ചെടി  ഉണ്ടെന്നും ഇറങ്ങിയാല്‍ പിടിച്ചുവലിച്ചുകൊണ്ട് പോയി ചോരകുടിക്കും എന്നും പറഞ്ഞു വല്യമ്മച്ചി  പേടിപ്പിച്ചതിനാല്‍ ആദ്യമൊക്കെ അതിനടുത് പോകുന്നത് പോലും പേടിയായിരുന്നു... പിന്നെപിന്നെ അച്ഛന്റെ കൂടെ കുളിക്കാന്‍ ഇറങ്ങുമ്പോള്‍ മുങ്ങി വെള്ളത്തിന്റെ  അടിയില്‍  നോക്കും  അവിടെ ഒരു കറുപ്പ് മാത്രം പിന്നെ അരിച്ചിറങ്ങുന്ന തണുപ്പും... പിന്നെ പേടിയൊക്കെ മറന്നു... എപ്പോള്‍ തറവാട്ടില്‍ പോയാലും ആദ്യം ഓടി ചെന്നിരുന്നത് ആ കുളക്കരയിലെക്കാണ്... അവിടെ ചിലപ്പോള്‍ വില്ലും കയറില്‍ ബന്ധിപ്പിച്ച ത്രശൂലം  പോലത്തെ അമ്പുമായി കുളക്കരയില്‍ ഒരു കിളവന്‍ കാണും... എയ്തുവിട്ട അമ്പിന്റെ കയറില്‍ പിടിച്ചു വലിച്ചെടുക്കുമ്പോള്‍ അതിന്റെ അറ്റത്തു ഒരു വരാല്‍ പിടക്കുന്നുണ്ടാവും...






കാലം കഴിയും തോറും കുളത്തിന്റെ വിസ്ത്രതി കുറഞ്ഞു വന്നു നെല്‍ക്രഷി നിലച്ചു... കുളത്തില്‍ ആമ്പലിനൊപ്പം പോളയും വളര്‍ന്നു...












വയലില്‍ പുല്ലും പോളയും നിറഞ്ഞു... എന്ത് കളയാണ് എന്നു പറഞ്ഞാലും പോളപ്പൂവിനെ എനിക്കിഷ്ടമായിരുന്നു... മയില്‍പീലി പോലെ ആ പൂവുകള്‍ പാടത്തു നിറയും കൂടെ ആമ്പലുകളും... ആ കാഴ്ച അതിമനോഹരമായിരുന്നു...
 












തറവാട്ടില്‍ നിന്ന് പോരുമ്പോള്‍ കുറേ ആമ്പല്‍പ്പൂകൊണ്ടുവരും...എന്നിട്ട് കുപ്പിയില്‍ വെള്ളം നിറച്ചു അതില്‍ വക്കും... കുറെ നാള്‍ അതങ്ങനെ വാടാതെ ഇരിക്കും... 














 ഇത്തവണ ഓണാവാധിക്കു തറവാട്ടില്‍ എത്തിയപ്പോള്‍ ആദ്യം ഓടിയത് കുളക്കരയിലേക്കായിരുന്ന... കണ്ട കാഴ്ച ഇതായിരുന്നു



















പരന്നു വിശാലമായ കുളത്തിന്റെ ഇന്നത്തെ അവസ്ഥ പുല്ലും ആഫ്രിക്കന്‍ പായലും നിറഞ്ഞു ഇങ്ങനെ....







പാടം പലയിടത്തും നികത്തി  പുതിയ കോണ്‍ക്രീറ്റ്  സൗധങ്ങള്‍ ഉയര്‍ന്നു... കാഴ്ചകളുടെ വസന്തം കൊഴിഞ്ഞു... നഷ്ടങ്ങളുടെ ഒരു കുഞ്ഞു നൊമ്പരം മാത്രം ബാക്കി... ഇതുമിനി എത്ര നാള്‍ ??


Read More ...